Wednesday, October 10, 2012

ഒരു ഗ്രാമത്തിലെ ദളിതര്‍ നെയ്പ്പായസം ഉണ്ണുമ്പോള്‍ .........

"ഞങ്ങള്‍  ഉണ്ടാക്കുന്ന വിഭവങ്ങള്‍ എല്ലാം ഒരു സത്യാഗ്രഹത്തിന്റെ ഭാഗമാണ്. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ആരോഗ്യത്തിനു ഉത്തമമെന്നു കുറിച്ചിട്ടുള്ള നെയ്യ്  സവര്‍ണര്‍ ഞങ്ങളുടെ മുന്‍തലമുറക്ക് നിഷേധിച്ചതിന്റെ പ്രതികാരം എന്ന നിലക്കാണ് ഇവിടെ എല്ലാ വീടിലും ദിവസേന നെയ്പ്പായസം ഉണ്ടാക്കി കഴിക്കുന്നത്."

സമരങ്ങളുടെ അനവധി കഥകള്‍ കേട്ട് കഴിഞ്ഞ നിങ്ങള്‍ക്ക് ഇതിലെ ഒന്ന് കടന്നുവരാം. ഇത് ഒരു സമരസപ്പെടലിന്റെ കടംകഥ കൂടിയാണ്.ജയ്പൂരിനടുത്ത് ചക്വാര ഗ്രാമത്തില്‍ എന്നും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണ്.... എന്നും നെയ്പ്പായസം കുഞ്ഞുകുട്ടി കുടുംബം എല്ലാം നെയ്പായസ മയം
.
1936 ല്‍  ഏതോ ഒരു കിറുക്കന്‍ സവര്‍ണനു തടയാന്‍ തോന്നിയതാണ്. അയാള്‍ അന്ന് കല്‍പ്പിച്ചു. ജാതിയില്‍ മാറ്റ് കുറഞ്ഞവര്‍ ഒന്നും ഇന്ന് മുതല്‍ നെയ് ഉപയോഗിക്കാന്‍ പാടില്ല. നന്നേ കുറച്ചുമാത്രം ആയുസുണ്ടായിരുന്ന ഒരു കല്പന. ദളിതര്‍ ഇതിനോട് പ്രതികരിച്ചത് ഒരു സമൂഹസദ്യ ഒരുക്കിക്കൊണ്ടായിരുന്നു. പറയേണ്ടതില്ലല്ലോ എല്ലാ വിഭവങ്ങളും നെയ്‌ മയം.

 ഒരു കശപിശ, ഉന്തും  തള്ളും  അത് പ്രതീക്ഷിച്ചതാണ്.  പക്ഷെ പഹയര്‍ വാരി തിന്നുന്നതില്‍ മണ്ണ് വാരി വിതരിയില്ലേ 
ഉടനെ തന്നെ പിന്തുടര്‍ച്ചയും ഉണ്ടായി.
കൂടുതല്‍ വിഭവങ്ങളായി
നെയ്പായസം ആയി
നെയ്‌ അവരുടെ ആത്മവിശ്വാസത്തിന്റെ ഭാഗമായി  
 സമരമായി
സത്യാഗ്രഹമായി
 സാക്ഷാല്‍ അംബേദ്‌കര്‍ ഇത് ചില കുറിപ്പുകളില്‍ സൂചിപ്പിച്ചിട്ടുണ്ട് .


ജയ്പൂരില്‍ നിന്നും 60 കി മി  മാത്രം ദൂരമുള്ള ഈ കൊച്ചു ഗ്രാമത്തില്‍ നെയ്പായസം ഒരു പിടി ഉപ്പ് പോലെ ...
എങ്കിലും ഇപ്പോഴും ജാതിയുടെ പേരില്‍ അത്ര നല്ലതൊന്നും അല്ല ഇവിടെ നടക്കുന്നത്
 2002ല്‍  അവസാനമായി നടന്ന ഒരു പിടിവലി തുടങ്ങിയത് ഒരു കിണറ്റിന്‍ കരയില്‍ വെച്ചായിരുന്നു. അത് പിന്നെ നവസമര മാര്‍ഗങ്ങളിലെക്ക് പടര്‍ന്നു .   പിന്നെ ഗ്രാമവാസികളെ ക്കാള്‍ പോലീസുകാര്‍ ആയിരുന്നു അവിടെ .


ശാസ്ത്രം കുതിക്കുകയാണ്. ഭാരത നിര്‍മാണ്‍  നടക്കുകയാണ്. തിതല പഞ്ചായത്തിലൊന്നില്‍  ഒരു ദളിത സ്ത്രീ തന്റെ അധികാര കസേരക്ക് താഴെ നിലത്തിരുന്നു പഞ്ചായത്ത് ഭരണം നയിച്ചതിന്റെ കഥയോടൊപ്പം കൂടിവായിക്കനാണ് ഇടക്കിടക്ക് ഇത്തരം കഥകള്‍ പിറവി എടുക്കുന്നത്. അത് മൂലക്ക് വെച്ചവര്‍ സദയം ഈ ഉള്ളവനോട്  പൊറുക്കുക.

ആണ്ടുകള്‍ എറെ  പിന്നിട്ടിട്ടും  എന്തെ ഈ നാടിനു ഇങ്ങനെ കിതക്കേണ്ടിവരുന്നത്......നെയ്പായസം ഒരു മറുപടി ആകുന്നില്ല എങ്കിലും.....

Monday, October 8, 2012

ജീവിതം കൊണ്ട് കഥകള്‍ നിര്‍മ്മിക്കാം....ഇങ്ങനെയും 

ഒരാഴ്ചയായി അയാള്‍ തയാറെടുപ്പിലായിരുന്നു . എങ്ങിനെ വേണം?.. എപ്പോള്‍ വേണം ?..ഇത് നടന്നുകഴിഞ്ഞാല്‍ തനിക്കല്ലാതെ മറ്റാര്‍ക്കും ഒരു ഗുണവും ഉണ്ടാകാന്‍ പാടില്ല.
സിംഹങ്ങള്‍ക്ക് വിശക്കുന്നത് എപ്പോള്‍ ?... വിശന്നാല്‍ അവ എങ്ങനെയൊക്കെ പെരുമാറും.?... എത്ര സമയം കൊണ്ട് എല്ലാം അവസാനിക്കും?... ഇങ്ങനെ കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയായിരുന്നു നന്ദകരന്‍  മൃഗശാലയിലെത്തിയ സൂര്യനാരായണ ദാസ് .

ഒടുവില്‍, കുറെ നിരീക്ഷണങ്ങള്‍ക്ക് ശേഷം കൃത്യമായ ബ്ലൂ പ്രിന്റ്‌ ഇതാ തയാറായിരിക്കുന്നു .

എങ്ങിനെ ഇനി തനിക്ക് അവളെ സഹിക്കാന്‍ സാധിക്കും?... ഭാര്യ ആണെന്നുകരുതി എല്ലാം പൊറുക്കു ന്നതിനു ഒരു അതിരില്ലേ ? എന്ത് ഉണ്ടായിട്ടെന്താണ്, സ്വൈര്യം.., അതില്ലല്ലോ ? മനസമാധാനത്തോടെ ഒരു പിടി വാരി തിന്നാന്‍ അവള്‍ തനിക്ക് ഇട തന്നിട്ടുണ്ടോ ?  പാ വിരിച്ച് മുറ്റത്ത് കിടക്കാമെന്ന് കരുതിയാല്‍ ചെവിക്ക് സ്വൈര്യം തരണ്ടെ പണ്ടാരം.ഉമ്മറപ്പടിയില്‍ കാലും നീട്ടിയിരുന്ന് ഉറക്കെ കുരക്കുകയല്ലേ?...

 ഒരു അവസാനം കുറിക്കാന്‍ കൂടിയാണ്  അയാള്‍ അവിടെ എത്തിയത് . ഉണ്ടായിരുന്ന ചിലര്‍ കൂടി വളവ് തിരിയുന്നതുവരെ അയാള്‍ അവിടെ തന്നെ നിന്നു  ....

ഇതിനെക്കാള്‍ നന്നായി പലര്‍ക്കും ഈ സംഭവം ഒരു കഥയാക്കി ഉപയോഗിക്കാം എന്ന് അറിയാം എന്നതുകൊണ്ട്‌ ഞാന്‍ തുടരുന്നില്ല....

പക്ഷെ സൂര്യനാരായണ ദാസ്  ജീവിതം കൊണ്ട് മെനഞ്ഞത് ഞെട്ടിപ്പിക്കുന്ന ഒരു കഥ തന്നെ
ഭാര്യാപീഠനം  സഹിക്കവയ്യാതെ അയാള്‍ സിംഹങ്ങള്‍ക്ക് സ്വയം ആഹാരം ആകാന്‍ തീരുമാനിച്ചു. അവക്കിടയിലെക്ക് ഒരൊറ്റ ചാട്ടം. സ്ഥലം ബുവനേസ്വരിനടുത്ത് ഒരു മൃഗശാലയില്‍ .  ആളും  തരവും  നോക്കിയതില്‍ പിഴച്ചു. പക്ഷെ സിംഹങ്ങള്‍ കടിച്ചു കീറിയത് മിച്ചം. പരിക്കുകളോടെ ആശാന്‍ ഇപ്പോള്‍ ആശുപത്രി കിടക്കയില്‍ പിച്ചും പേയും പറയുകയാണ്‌.

വീടെന്ന മൃഗശാല  അയാളെ ഇടക്കിടക്ക് ഭയപ്പെടുത്തുന്നത് കൊണ്ടാകുമോ അയാള്‍ ഈ പിച്ചും പേയും പറയുന്നത്. അങ്ങോട്ടേക്ക് തിരികെ പോയാലുള്ള തന്റെ ദുരവസ്ഥ പുതിയ കഥ മെനയുന്നതിന്റെ  ചില പൊട്ടലും ചീറ്റലും ആയിരിക്കും ചിലപ്പോള്‍ ആ  അപ ശബ്ദങ്ങള്‍  സ്ത്രീ പീഡനം മാത്രമേ ഉള്ളൂ എന്ന് ധരിച്ച് വട്ടമേശക്ക് ചുറ്റും ഇരുന്നു സ്ഥിരമായി സൊള്ളുന്ന  ചിലര്‍ക്കെങ്കിലും  സൂര്യനാരായണന്‍ ഒരു പാഠ പുസ്തകം തന്നെ


നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. ആ പാവത്തിന്റെ ബ്ലൂ പ്രിന്റ്‌ കുറേകൂടി മെച്ചപ്പെടുത്തേണ്ട ഒന്ന് ആയിരുന്നില്ലേ ? 



Thursday, September 6, 2012

പള്ളിയിലെ കൂട്ട മണിയും ചില അധികാര ചിന്തകളും 

  വികാരിയോടോപ്പമുള്ള ആത്മീയ ബസ്‌ യാത്രയില്‍ ഇടക്കുവെച്ച് കപ്പിയാര്‍ ഇറങ്ങി നടന്നു.  സീറ്റില്‍ ഇരിക്കുകയായിരുന്ന ഫാദര്‍ മണി രണ്ട് അടിച്ച വണ്ടി വിട്ടത് അറിഞ്ഞില്ല. ഇറങ്ങേണ്ടിടത്ത് തന്നെയാണോ കപ്പിയാര്‍ ഇറങ്ങിയത് എന്ന് നോക്കാനോ എന്തിനിറങ്ങി എന്ന് അന്വേഷിക്കാനോ  സീറ്റിന്റെ സൗകര്യവും ബസിലെ തിരക്കും  ആ അച്ഛനെ അനുവദിച്ചില്ല. സീറ്റ്‌ അയാളെ മുന്നോട്ട് നോക്കാന്‍ മാത്രം നിര്‍ബന്ധിച്ചു.ഏറെ കഴിഞ്ഞാണ് മടങ്ങിവരാത്ത തിരുഞ്ഞുനടത്തമായിരുന്നു  കപ്പിയാരുടെതെന്നു  അച്ഛന്‍ തിരിച്ചറിഞ്ഞത്.
തനിക്ക് ഇനി കപ്പിയാര്‍ ഇല്ല...
ഈ മലമടക്കുകളില്‍ ഇനി താന്‍ ഒറ്റക്ക് ...

ഇങ്ങനെ ആരംഭിക്കുന്ന ഒരു കഥയില്‍ കപ്പിയാര്‍ ഇല്ലാതെ വിഷമിക്കുന്ന  വികാരിയുടെ ജീവിതം ഒരു നല്ല കഥാകൃത്തിനു ഏറെ വരച്ചിടാനാവും. ഈ അവസ്ഥയില്‍ മനം നൊന്ത് കുറെ നേരം കലഹിക്കുന്ന  വികാരിയുടെ അസ്തിത്വ ദുഃഖത്തില്‍ കഥ ഒരു പക്ഷെ ഏതാനും  ആത്മീയ പരിസരങ്ങള്‍ അന്വേഷിക്കുകയും ചെയ്തേക്കാം. പക്ഷെ കപ്പിയാര്‍  പള്ളിക്ക് അത്യാവശ്യമാണെന്ന്  ചിലരിലെങ്ങിലും ഒരു തോന്നല്‍ ആയി നിലനിറുത്തുവാന്‍  ആ കഥാകൃത്തിനു ഇതുവഴി സാധിക്കും.

ഉറപ്പല്ലേ

പക്ഷെ ഇവിടെയാണ്‌ കഥ ഒരു പുതിയ ദിശ കൈവരിക്കുന്നത്. വികാരി ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ  സമീപിക്കുന്നു. ഒരു മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍  പശ്ചാത്തലം ഉള്ള വിരുതന്‍. അയാളോട്  തന്നെ കപ്പിയാരുടെ വേഷം കേട്ടിക്കരുത് പക്ഷെ പള്ളിമണി കൃത്യമായി വേണ്ട സമയത്ത് അടിക്കുന്ന ഒരു വിദ്യ ഉല്‍പാദിപ്പിക്കാന്‍ ആവശ്യപ്പെടുന്നു.
കപ്പിയാര്‍ ഇല്ലാതെ പള്ളിമണി പള്ളിയില്‍ വെച്ച്  മാത്രമല്ല വികാരിക്ക് ലോകത്തിന്റെ ഏത് മൂലയില്‍ നിന്നും അടിക്കാവുന്ന ഒരു ഗുട്ടന്‍സ് അയാള്‍ പരുവപ്പെടുത്തുന്നു.

തുടര്‍ന്ന് 
തിരിഞ്ഞോടുന്ന കപ്പിയാര്‍മാരുടെ ഒരു കൂട്ടയോട്ടം ചിലര്‍ക്ക്  കാണാന്‍ സാധിച്ചേക്കാം
പക്ഷെ നിവര്‍ന്നു കാണുന്ന  പള്ളിയും ആയാസത്തോടെ ചിരിക്കുന്ന വികാരിയും ആ കൂട്ടയോട്ടത്തിന്റെ ചിത്രത്തില്‍ മൊണ്ടാഷ് ചെയ്യപ്പെട്ട് നില്‍ക്കുന്നത്  എല്ലാവരും കാണും. കാലം പോകെ പോകെ അത് തെളിഞ്ഞുവരും  പിന്നെ ചിത്രത്തില്‍ പള്ളിയും വികാരിയും മാത്രം ബാകിയാകും.  കപ്പിയാരുടെ വിഭക്തിയും വികാരിയുടെ ഭക്തിയും അനുഷ്ട്ടാന ചര്‍ച്ചകളിലേക്ക് കൂപ്പുകുത്തുന്ന ദേശാസന്ധിയില്‍ വെച്ച്  നിങ്ങള്‍ ആ പാനപാത്രം കാലിയാക്കുകയായിരിക്കും

ഇനി  pulsator  എന്ന സംവിധാനത്തെക്കുറിച്  ടോബി ആന്റണി ഇന്ത്യന്‍ എക്സ്പ്പ്രസില്‍ (pg 1/ 6 sept )
എഴുതിയ വാര്‍ത്ത വായിക്കൂ.
ശിവകാശി പടക്ക ദുരന്തത്തിന്റെ വാര്‍ത്താ തലക്കെട്ടിനു ചുവടെ ഈ വ്യാഴാഴ്ച്ച  അങ്ങനെയും ഒന്ന് അച്ചടിച്ച്‌
വന്നു.
ഇനി കഥയും കഥകേടും നിങ്ങള്‍ക്ക് വിടുന്നു.

അധികാരം സ്വയം മാറ്റിപ്പണിയുന്ന ഗുട്ടന്‍സിലേക്ക്  ഒന്ന് തിരിഞ്ഞു നടക്കൂ.
അവിടെ നിങ്ങള്‍ക്ക് കുറെ കപ്പിയാര്‍മാര്‍ കൂട്ടമണി കയ്യില്‍ പിടിച്ചു നില്‍ക്കുന്നത് കാണാം



Tuesday, July 31, 2012


.

ക്ഷാരഗുണമുള്ള വെളിപ്പടപ്പുകള്‍ നുള്ളിയെടുക്കുമ്പോള്‍ ...  
നന്നെന്നു പറയാനും അല്ലെങ്കില്‍  പോ പുല്ലേ എന്ന് ആട്ടിക്കളയാനും മടിക്കാത്തവരോട് അവഹേളനം സഹിക്കുന്നത് ബുദ്ധിമുട്ട് തന്നെ .വരമ്പത്ത് കൂലി കിട്ടുന്ന ബ്ലോഗ്‌ എഴുത്തിനു പലരും ഇപ്പോഴും ചുവന്ന ചൂടിപ്പായ വിരിച്ചിടാത്തത് അതൊക്കെ ഒരു നൂറു വട്ടം ആലോചിച്ചിട്ടാവാം.
എഴുത്തിലെ ജനാധിപത്യവല്കരണം അടയാളവാക്യമാക്കിയ  ഇടം  എന്ന നിലക്ക് ആഹ്ലാദിക്കുന്നതോടൊപ്പം കപ്പല്‍ കയറിവന്ന വിദേശ ചവറുകള്‍ അട്ടിവെച്ചിരിക്കുന്ന ഞായറാഴ്ചക്കടകളിലെ അലമാരയുടെ മണം  സ്വയം മൂക്കിലേക്ക് വലിച്ചു കയറ്റി അലര്‍ജി പിടിച്ചു തുമ്മുന്ന ദുര്‍ബലവും എന്നാല്‍ സുതാര്യവുമായ ഈ വാസസ്ഥലത്ത് ചാണകം മെഴുകി വൃത്തിയാക്കി ചിലര്‍ വിരിവെച്ചിരിക്കുന്നു എന്നതാണ് ബ്ലോഗ്‌ രചനകളുടെ സമാഹാരമായ 'പൂക്കളേക്കാള്‍ മണമുള്ള eലകള്‍ ' എന്ന ഈ പുസ്തകം.
 എഴുതി തുടങ്ങിയവര്‍ മുതല്‍ അറിയാതെ യെഴുതിപ്പോയവര്‍ വരെ ഇതില്‍ ഉണ്ടോ എന്ന് സംശയം ഒരു വായനക്കാരന് തോന്നിയാല്‍..!!ലൈക്കുകള്‍ കമന്റുകള്‍ അല്ലെങ്കില്‍  ദൂരെ നിന്നും ഒരു പുതിയ സുഹുര്‍ത്തിന്റെ കൂടിച്ചേരല്‍.ഇത് മാത്രം പ്രതീക്ഷിച്ചെഴുതിയ ഈ കഥകള്‍ ഒന്നിച്ചു അച്ചടിച്ച്‌ വന്നിരിക്കുന്നു.മലയാളത്തില്‍ അടുത്തിടെയായി ഇറങ്ങിയ മാള്‍  സിനിമകളിലെ പോലെ ഈ ബ്ലോഗ്‌ അച്ചടിയിലും ഇവര്‍ക്ക് തീര്‍ച്ചയായും പുതുമ അവകാശപ്പെടാം.
 വൈവിധ്യം,ഭൂമികകളിലെ ക്ഷാരഗുണം എന്നിവ ഇനിയും പറഞ്ഞു തീര്‍ന്നിട്ടില്ലാത്ത ജീവിതാവസ്ഥകളിലെക്ക് നീണ്ടു കിടക്കുന്നത് ഈ രചനകളില്‍ നീട് നിവര്‍ന്നു കിടക്കുന്നു.പണ്ടെങ്ങോ എഴുതിയ ചില നന്മകളുടെ മേല്‍വിലാസത്തില്‍ ചിലര്‍ വേനല്‍ക്കുളത്തിലെ ചമ്മിക്കൊഴുപ്പ് അനുഭവിപ്പിക്കുന്ന 'ആഴ്ച്ചകഥ' കളില്‍ നിന്ന് മോചിപ്പിക്കപെട്ട ഒരു അനുഭവം ഇതിലെ ചില കഥകള്‍ എങ്കിലും വായനക്കാരന് നല്‍കുന്നുണ്ട് എന്ന് പറയാതെ വയ്യ.
മനോജ്‌ വെങ്ങോലയുടെ  'നോവല്‍ സാഹിത്യ 'ത്തില്‍ തുടങ്ങി ജയദേവന്റെ 'ധനസഹായം ബാറി'ല്‍ അവസാനിക്കുന്ന ഈ സമാഹാരത്തിലെ പിരാനയും ഖരമാലിന്യങ്ങളും ഹൈഡ്ര യും അനന്തരവും മേലോട്ട് പൊഴിയുന്ന ഇലകള്‍ തന്നെ.
ആധുനിക ജീവിതത്തിന്റെ ഉച്ച്വാസ നിശ്വാസങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഈ രചനകള്‍ ഒരു സമാഹാരമായി രൂപപെട്ട സാഹചര്യത്തിന്റെ അനിവാര്യത ഇതുപോലുള്ള ചില തുടര്‍ പ്രക്രിയകള്‍ക്ക് കറുത്ത് പകരും എന്ന് നമ്മള്‍ വായനക്കാര്‍ക്ക് പ്രത്യാശിക്കാം എന്ന് തോന്നുന്നു.   വി പി സുമെഷിനും insight publica ക്കും  ഇനിയും അതിനു കഴിയേണ്ടതാണ്.